തിരുവാതിര വ്രതം ഐതിഹ്യവും അനുഷ്ഠാനരീതികളും

NewsDesk
തിരുവാതിര വ്രതം ഐതിഹ്യവും അനുഷ്ഠാനരീതികളും

കേരളത്തിലെ പ്രധാനപ്പെട്ട ആഘേഷങ്ങളിലൊന്നാണ് തിരുവാതിര. ധനുമാസത്തിലെ തിരുവാതിര നക്ഷത്രത്തിലാണ് തിരുവാതിര വ്രതം അനുഷ്ഠിക്കുക. ഹൈന്ദവവിശ്വാസപ്രകാരം ഭഗവാന്‍ പരമശിവന്റെ ജന്മനക്ഷത്രമാണ് ധനുമാസത്തിലെ തിരുവാതിര.ഇംഗ്ലീഷ് മാസം ഡിസംബര്‍ 15നും ജനുവരി 15നും ഇടയിലായാണ് തിരുവാതിര വരുന്നത്.

മംഗല്യവതികളായ സ്ത്രീകള്‍ ഭര്‍ത്താവിന്റെ യശസ്സിനും നെടുമാംഗല്യത്തിനു വേണ്ടിയും കന്യകമാര്‍ ഉത്തമഭര്‍ത്താവിനെ ലഭിക്കാന്‍ വേണ്ടിയും ആണ് തിരുവാതിര വ്രതം അനുഷ്ഠിക്കുന്നത്.ശിവ ഭഗവാന്റെ ആയുരാരോഗ്യസൗഖ്യത്തിനായി ആദ്യമായി തിരുവാതിര വ്രതം അനുഷ്ഠിച്ചത് പാര്‍വ്വതീ ദേവിയായിരുന്നു. ശ്രീ പരമേശ്വരനും പാര്‍വ്വതീ ദേവിയും തമ്മിലുള്ള വിവാഹം നടന്നത് ധനുമാസത്തിനെ തിരുവാതിര നാളിലാണെന്നും ഒരു ഐതീഹ്യം ഉണ്ട്. ശക്തി ശിവനൊപ്പം ചേരുന്ന തിരുവാതിര ദിനത്തില്‍ വ്രതം അനുഷ്ഠിച്ചാല്‍ ഉത്തമദാമ്പത്യം ലഭ്യമാകുമെന്നാണ് വിശ്വാസം. മകയിരം, തിരുവാതിര തുടങ്ങി രണ്ടു നാളുകളിലും വ്രതമനുഷ്ഠിക്കുന്നത് നല്ലതാണ്.

മകയിരം നോമ്പ് മക്കളുടെ അഭിവൃദ്ധിക്കും ആയുരാരോഗ്യത്തിനും വേണ്ടിയുള്ളതാണ്.മകയിരം നാളില്‍ എട്ടങ്ങാടി ചുട്ട് നിവേദിക്കണമെന്നാണ്. കാ്ച്ചില്‍,ചേന,കൂര്‍ക്ക,നനകിഴങ്ങ്, ചെറുകിഴങ്ങ്,ചെറുചേമ്പ്, മധുരക്കിഴങ്ങ്, എന്നീ എട്ട് കിഴങ്ങുകള്‍ ചുട്ടെടുത്ത് ശര്‍ക്കരപാവു കാച്ചി നാളികേരവും,പഴവും,വന്‍പയര്‍ വേവിച്ചതും കരിമ്പും മറ്റും ചേര്‍ത്താണ് എട്ടങ്ങാടി തയ്യാറാക്കുന്നത്. ഗണപതിക്കും ശിവനും പാര്‍വ്വതിക്കും നേദിച്ച ശേഷം പ്രസാദമായി എല്ലാവര്‍ക്കും കഴിക്കാം.

തിരുവാതിര നാള്‍ തുടങ്ങി അവസാനിക്കുന്നതുവരെയാണ് തിരുവാതിര വ്രതം. വിവാഹം കഴിഞ്ഞ് ആദ്യം വരുന്ന തിരുവാതിര പൂത്തിരുവാതിര എന്നറിയപ്പെടുന്നു.

തിരുവാതിര ദിനത്തില്‍ അതിരാവിലെ ഉണര്‍ന്ന് ശരീരശുദ്ധി വരുത്തി പ്രാര്‍ത്ഥിച്ചുകൊണ്ടാണ് വ്രതം തുടങ്ങുക.പണ്ടൊക്കെ ഒരു ഗ്രാമത്തിലെ സ്ത്രീകളെല്ലാം കൂടി ഒരു തറവാട്ടു മുറ്റത്തു ഒത്തു കൂടിയാണ് തിരുവാതിര ആഘോഷിച്ചിരുന്നത്. ഇന്നത് ചുരുക്കം ചിലര്‍ മാത്രം ആഘോഷിക്കുന്ന ഒന്നായി മാറി കഴിഞ്ഞു.
എല്ലാ മംഗല്യവതികളായ സ്ത്രീകളും കന്യകകളും ചന്ദനം,കുങ്കുമം,ചാന്ത് എന്നിവ നെറ്റിയില്‍ ചാര്‍ത്തുകയും കണ്ണെഴുതി മൂന്ന് വെറ്റില കൊണ്ട് ഗണപതി,അര്‍ദ്ധനാരീശ്വരന്മാര്‍, അഷ്ടദിക്ക് പാലകര്‍ എന്നിവരെ അര്‍ച്ചന ചെയ്ത് ബാക്കി പൂജാ പത്രം വസിഷ്ഠ മഹര്‍ഷിയുടെ ഭാര്യയും ആകാശത്തില്‍ നക്ഷത്രമായി പ്രകാശിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്ന അരുന്ധതി എന്ന് പതിവ്രതാരത്‌നത്തെ സങ്കല്‍പിച്ച് മുകളിലേക്ക് അര്‍ച്ചിക്കുകയും ചെയ്യുന്നു. പിന്നീട് പുലരുന്നതു വരെ തിരുവാതിര കളിക്കുകയും ചെയ്യുമായിരുന്നു.

അരിയാഹാരം ഒഴിവാക്കി, തിരുവാതിരപ്പുഴുക്ക്‌സ കൂവ കുറുക്കിയത്, ഗോതമ്പ്, പഴങ്ങള്‍, കരിക്കിന്‍ വെളളം എന്നിവയാണ് അന്നേ ദിവസത്തം ഭക്ഷണം.പഞ്ചാക്ഷരീ മന്ത്രം, പഞ്ചാക്ഷരീ സ്‌തോത്രം, ശിവപുരാണം, ശിവസഹസ്രനാമം എന്നിവ പാരായണം ചെയ്യാം. തിരുവാതിര നാള്‍ തീരുന്നതു വരെ ഉറക്കമിളച്ച്്
തിരുവാതിര കളിയും പാതിരാപ്പൂചൂടലും തുടങ്ങിയ ചടങ്ങുകളും ഉണ്ട്. പാതിരാപ്പൂചൂടല്‍ ചടങ്ങി്ല്‍ ആദ്യം ദശപുഷ്പങ്ങള്‍ ഭഗവാനു സമര്‍പ്പിക്കാന്‍ യാത്ര തിരിക്കുന്നു. ഏറ്റവും മുമ്പില്‍ നില്‍ക്കുന്നവര്‍ കത്തിച്ച വിളക്ക്, ദശപുഷ്പങ്ങള്‍, അഷ്ടമംഗല്യം, കിണ്ടിയില്‍ ശുദ്ധജലം എന്നിവ പിടിക്കുന്നു. മറ്റുള്ളവര്‍ പാട്ടുപാടിക്കൊണ്ട ഇവരെ അനുഗമിക്കും. ദശപുഷ്പങ്ങള്‍ ഭഗവാനു നേദിച്ച ശേഷം തിരിച്ചെത്തി തിരുവാതിര പ്പാട്ട് പാടി പത്ത് പുഷ്പങ്ങളും അവയെ പ്രതിനിധീകരിക്കുന്ന ദേവന്മാരേയും സ്തുതിച്ചുകൊണ്ട് പുഷ്പങ്ങള്‍ തലയില്‍ ചൂടുന്നു. തിരുവാതിര നാള്‍ കഴിഞ്ഞ് അരിഭക്ഷണം കഴിച്ചോ ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തീര്‍ത്ഥം സേവിച്ചോ വ്രതം അവസാനിപ്പിക്കാം.

തിരുവാതിരയുമായി ബന്ധപ്പെട്ട് ഒരു പാടു ഐതീഹ്യങ്ങള്‍ നിലവിലുണ്ട്. ശ്രീപരമേശ്വരനെ ഭര്‍ത്താവായി ലഭിച്ചതിന്റെ ആഹ്ലാദത്തില്‍ പാര്‍വതീ ദേവി വനത്തില്‍ ആടിയും പാടിയും കളിച്ചും രസിച്ചും പഴങ്ങള്‍ ഭക്ഷിച്ചും കേശാലങ്കാരം ചെയ്തും തുടിച്ചും കുളിച്ചും നീരാടിയും വെറ്റില ചവച്ചും ഊഞ്ഞാലാടിയും ആനന്ദിച്ചതിന്റെ ഓര്‍മ്മക്കായും അതിനെ അനുകരിച്ചുമാണ് മകയിരവും തിരുവാതിര നാളും ചേര്‍ന്ന രാവിരല്‍ തിരുവാതിര ആഘോഷിക്കുന്നതെന്നാണ് ഐതിഹ്യം.

പണ്ട് ഇന്ദ്രദേവാദികള്‍ പാലാഴിമഥനം നടത്തിയപ്പോള്‍ നാഗരാജാവ് വാസുകിയുടെ വായില്‍നിന്ന് പുറത്തുവന്ന കാളകൂടവിഷം ഭൂമിയില്‍ വീണ് ഭൂമി നശിക്കാതിരിക്കാന്‍ ദേവന്മാര്‍ ശിവനോട് സഹായം അഭ്യര്‍ത്ഥിക്കുകയും ശിവന്‍ ആ വിഷം വിഴുങ്ങുകയും, ശിവനു അത് വിഴുങ്ങിയിട്ട് കുഴപ്പം ഇല്ലാതിരിക്കാന്‍ പാര്‍വ്വതീദേവി ശിവന്റെ കഴുത്തില്‍ അമര്‍ത്തിപ്പിടിച്ച് ഉറക്കമൊഴിഞ്ഞ് പ്രാര്‍ഥിച്ചു എന്നതാണ് ഒരു കഥ. തിരുവാതിര ആഘോഷത്തില്‍ ഉറക്കമൊഴിക്കല്‍ വന്നത് അങ്ങനെ ആണത്രേ.

കറുക, കൈയ്യോന്നി, മുക്കുറ്റി, നിലപ്പന, ഉഴിഞ്ഞ, ചെറൂള, തിരുതാളി, മുയല്‍ച്ചെവി, കൃഷ്ണക്രാന്തി, പൂവാം കുരുന്നില, എന്നിവയാണ് ദശപുഷ്പങ്ങള്‍.

Thiruvathira festival kerala, celebrations

RECOMMENDED FOR YOU: